Monday, June 28, 2010

വഴിയരികിലെ അപരിചിത ...

എണ്‍പത്.. എണ്‍പത്തഞ്ചു.. കാറിന്‍റെ സ്പീഡോമീറ്ററില്‍ ഇങ്ങനെ മിന്നിമാഞ്ഞിരുന്നെങ്കില്‍ എന്നാലോചിച്ചു കൊണ്ട് വണ്ടി അമ്പതില്‍ വിട്ടു..  ഇലഞ്ഞിപ്പാറ വഴിയുള്ള ഈ റോഡ്‌ അധികമാര്‍ക്കും അറിയില്ല.. എന്‍റെ ഒരു പഴയ സുഹൃത്താണ് ഈ വഴി എനിക്ക് കാണിച്ചു തന്നത്.. കവലയില്‍ നിന്നും ഇടത്തേക്ക് പോകുന്ന ഒരു പൊളിഞ്ഞ റോഡുണ്ട്‌.. ഡ്രൈവര്‍ ഇടത്തേക്ക് നോക്കിയാല്‍ വണ്ടി തനിയെ വലത്തേക്ക് പോകുന്ന മാതിരി ഉള്ള റോഡ്‌.. എന്നാല്‍ രണ്ടു വളവു കഴിയുമ്പോള്‍ വണ്ടി അതിമനോഹരവും, വിശാലവുമായ വൃത്തിയായി ടാറിട്ട ഒരു റോഡിലെത്തും.. അതാണ്‌ ഈ റോഡ്‌.. 

ഉയര്‍ന്ന സ്പീഡില്‍ പോണം എന്ന ആഗ്രഹം വണ്ടിക്കു സാധിച്ചു കൊടുക്കുന്ന ഏക സ്ഥലം.. "ഇങ്ങേര്‍ക്ക് സ്പീഡില്‍ വിടാന്‍ പേടിയാണ് , പേടിത്തൊണ്ടന്‍" എന്ന സത്യം വണ്ടിയുടെ മനസ്സില്‍ ഉടലെടുക്കാതിരിക്കാന്‍, ഇടെക്കിടെ ഈ വഴി ഞാന്‍ വരാറുണ്ട്.. അങ്ങനെ സ്പീഡോമീറ്റര്‍ അറുപതിലേക്ക് മെല്ലെ പോകുന്നത് നോക്കി രസിക്കുന്നതിനിടെ ആണ് ഞാന്‍ അത് കണ്ടത്.. ഈ നീളന്‍ റോഡിന്‍റെ അറ്റത് വഴിയരുകില്‍,  കോളേജ് പിള്ളേര്‍ "ചരക്കെന്നും", ഓഫീസില്‍ പോകുന്നവര്‍ "പീസ്" എന്നും വിളിക്കുന്ന മട്ടിലൊരു ഐറ്റം നില്‍ക്കുന്നു.. വണ്ടി പെട്ടെന്ന് ഇരുപതിലെത്തി.. അതില്‍ പ്രതിഷേധിക്കുന്ന മട്ടില്‍ വണ്ടിയൊന്നു മുരണ്ടു.. വണ്ടിക്കെന്തറിയാം.. കല്യാണം കഴിച്ചതിനു ശേഷം പെണ്ണുങ്ങളെ നേരെ ചൊവ്വേ വായിനോക്കാന്‍ പോലും പറ്റില്ല.. "ഭാര്യ" എന്ന് പേരുള്ള ദൈവത്തിന്‍റെ കഴുകന്‍ കണ്ണുകള്‍ എപ്പോഴും എന്‍റെ മേലായിരിക്കും.. ഇത് പോലെ വല്ലപ്പോഴും മാത്രമാണ് ഒരു ചാന്‍സ് കിട്ടുന്നത്.. "ഹോ.. റോഡിനു കുറച്ചു കൂടി നീളമുണ്ടായിരുന്നെങ്കില്‍" .. അതിനിടക്ക് പുറകിലൊരു കിഴങ്ങന്‍ വാനിന്‍റെ  ഹോണടി.. കേറ്റിവിട്ടാല്‍ ഇവന്മാര്‍ എന്‍റെ വ്യൂ ബ്ലോക്ക്‌ ചെയ്യും.. ഹോണടി സഹിക്കാന്‍ വയ്യ.. "കേറി പോടെ".. എന്ന് സിഗ്നല്‍ കാണിച്ചു. അവന്മാര്‍ ഇരുപത്തഞ്ചിലാണ് പോകുന്നതെന്ന് തോന്നുന്നു.. ലവളെ കാണാന്‍ വയ്യ.. ഞാന്‍ നിര്‍ത്തി.. ഇവന്മാര്‍ പോട്ടെ.. എന്നിട്ട് പോകാം.. ബോണറ്റു തുറന്നു എന്തോ നോക്കും പോലെ അവിടെയും ഇവിടെയും തട്ടി രണ്ടു മിനിറ്റ് നിന്നു.. വാനിന്‍റെ ശബ്ദം ഒരു മുരളല്‍ മാത്രമായി.. "ഓ ഇതായിരുന്നോ പ്രശനം.." എന്നമട്ടില്‍ ഒരു മൂലേല്‍ കൈ കൊണ്ടൊന്നു തട്ടി.. ബോണറ്റു അടച്ചു..

"യ്യോ.."  .. ഞാന്‍ ഞെട്ടി ഒന്ന് പുറകിലേക്ക് മലച്ചു.. മറ്റേ ലവള്‍ ദേ എന്‍റെ പുറകില്‍.. വഴിയരുകിലെ ആലിന്‍റെ അടിയില്‍ നിന്നും അവള്‍ എന്‍റെ പിന്നിലേക്ക്‌ ഓടിയെത്തിയത് ഞാന്‍ കണ്ടില്ല.. അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു.. ബ്ലൌസിന്റെ കൈ ലേശം കീറിയിരുന്നു.."ഇനി വല്ല പുതിയ ഫാഷനും ആയിരിക്കുമോ?" സാരിയുടെ അറ്റത് ചെളി പറ്റിയിരുന്നു.. "അപ്പൊ സംഭവം ഫാഷന്‍ അല്ല.."  


"സര്‍.. എനിക്ക് ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റല്‍ വരെ ഒരു ലിഫ്റ്റ്‌ തരാമോ? അത് ഈ വഴിയുടെ അറ്റത്താണ്.. ഇത് വഴി ബസ്‌ ഒന്നും ഇല്ല.. പ്ലീസ്‌ എന്നെ ഒന്ന് സഹായിക്കണം..".. 


"വല്ല കള്ളിയും ആയിരിക്കോ.. ? പുലിവാലാകോ?"... ഇത് പോലൊരു പെണ്ണ് ലിഫ്റ്റ്‌ ചോദിച്ചിട്ട് കൊടുക്കാതിരുന്നാല്‍  എന്നെ ഞാന്‍ തന്നെ "മണ്ടാ" എന്ന് വിളിക്കും.. എന്നാലും എങ്ങനെ വിശ്വസിച്ചു കേറ്റും?.. മനുഷ്യസഹജമായ വിവേകവും, പുരുഷസഹജമായ ദുര്‍ബലതയും എന്‍റെ ഉള്ളില്‍ കിടന്നു പടവെട്ടി .. അവിടെയും സ്ത്രീ തന്നെ ജയിച്ചു.. 

"പിന്നെന്താ കയറിക്കോളൂ.. "..പുറകിലത്തേ സീറ്റില്‍ കയറുമോ എന്ന് ഒരു നിമിഷം ഭയന്നു.. ഇല്ല.. മുമ്പില്‍ തന്നെ കയറി.. 

ഞാന്‍: "ഇവിടെ പുതിയതാണോ? "


അവള്‍: "ങേ? "


ഞാന്‍: "അല്ല .. ഈ നാട്ടില്‍ പുതിയതാണോ? "


അവള്‍: "ഉം.. "


ഞാന്‍: "അത് ഈ വഴിയില്‍ കണ്ടത് കൊണ്ടാ.. ഇതിലെ അങ്ങനെ ആരും വരാറില്ല.. കവലയില്‍ നിന്നും ഈ റോഡ്‌ വഴി ബസ്‌ ഇല്ല.. കയറുന്ന  വഴി ചെറുതാണല്ലോ.."


അവള്‍ മറുപടിയൊന്നും പറഞ്ഞില്ല.. തല വെറുതേ ഒന്ന് കുലുക്കി.. ഒരു തൂവല എടുത്തു മുഖം മറച്ചു..  "ശെടാ.. ലിഫ്റ്റ്‌ ചോദിക്കാന്‍ കൊള്ളാം.. വല്ലോം ചോദിച്ചാല്‍ വന്‍ ജാഡ.. "... കാറിന്‍റെ കണ്ണാടി വെറുതേ ഒന്ന് അഡ്ജസ്റ്റ് ചെയ്തു.. ഒളികണ്ണിട്ടു അവളെ ഒന്ന് നോക്കി.. അവള്‍ കരയുകയാണ്.. ഞാന്‍ അപ്പോഴാണ്‌ ശ്രദ്ധിച്ചത്.. അവള്‍ കണ്ണാടിയോട് വളരെ ചേര്‍ന്ന്, ഇപ്പൊ പുറത്തേക്കു ചാടും എന്ന മട്ടിലാണ് ഇരുപ്പു.. 

ഞാന്‍: "ഹേയ്.. ഇങ്ങോട്ട് നീങ്ങി നേരെ ഇരിക്കൂ... വീഴരുത്.  ".. ഇങ്ങനെ പറഞ്ഞു അവളുടെ സൈഡിലെ ഡോര്‍ ലോക്ക് പ്രസ്‌ ചെയ്തു എന്നിട്ട് അവളുടെ കയ്യില്‍ പിടിച്ചു നേരെ ഇരുത്തി.. ... 


അവളുടെ കയ്യില്‍ തൊട്ട ആ നിമിഷം അവള്‍ ഡോറിന്‍റെ പിടിയില്‍ വലിച്ചു നിലവിളിക്കാന്‍ ത്തുടങ്ങി.. (ഭാഗ്യം ലോക്ക് ഇട്ടതു..)

"നിര്‍ത്തൂ.. എന്നെ വിടൂ.. പ്ലീസ്‌.. എനിക്ക് ഉടനെ ആ ഹോസ്പിറ്റലില്‍ എത്തണം.. "


ഞാന്‍ പകച്ചു... വണ്ടി നിന്നു... കാരണം.. ഞാന്‍ തെറ്റായ ഒരു ചിന്തയോട് കൂടിയേ അല്ല കയ്യില്‍ പിടിച്ചത്.. പിന്നെ ഇങ്ങനെ നിലവിളിക്കാന്‍ മാത്രം ഞാന്‍ ഒന്നും ചെയ്തില്ല.. കയ്യില്‍ തൊടുന്നതിനു മുമ്പ് തന്നെ അവളുടെ ഒച്ച ഉയര്‍ന്നിരുന്നു...


"ഹേയ്.. കുട്ടീ.. എന്തിനാണ് നീ ഒച്ച വെക്കുന്നെ.. സീറ്റില്‍ നേരെ ഇരിക്കാന്‍ മാത്രേ ഞാന്‍ പറഞ്ഞുള്ളൂ.. എന്തിനാണ് നീ ഇങ്ങനെ നിലവിളിച്ചേ? എന്താ തന്‍റെ പ്രശ്നം?..നിന്‍റെ ഈ പെരുമാറ്റം കണ്ടു സത്യത്തില്‍ ഞാനാണ് പേടിക്കേണ്ടത്.. നിന്നെ പോലൊരു കുട്ടിയെ ഞാന്‍ എന്ത് ധൈര്യത്തില്‍ വണ്ടിയില്‍ ഇരുത്തും??... (അവളുടെ ചെളിപുരണ്ട വസ്ത്രത്തിലേക്ക്‌ നോക്കി )  എന്താ കുട്ടിക്ക് പറ്റിയെ...?? കുട്ടി എങ്ങനെ ഇവിടെ വന്നു.. ഇത് വഴി ബസ്‌ ഇല്ല.. പിന്നെ താന്‍ എങ്ങനെ ഇവിടെത്തി.. ?? "


"പ്ലീസ്‌ നിങ്ങള്‍ വണ്ടി വിടൂ.. എന്‍റെ മകള്‍.. പ്ലീസ്‌.. എനിക്ക് ആശുപത്രിയില്‍ എത്തണം.. " അവള്‍ തന്‍റെ കയ്യിലെ ബാഗ്‌ മുറുകെ പിടിച്ചു.. എന്നിട്ട് എന്‍റെ ഷര്‍ട്ടില്‍ പിടിച്ചു, എന്നെ കുലുക്കാന്‍ തുടങ്ങി..  "പ്ലീസ്‌... ഒന്ന് പോകൂ.."


"ശരി.. ശരി.. പോകാം.. സമാധാനമായിട്ടിരിക്കൂ.. "


ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു... പോകുന്ന വഴിക്ക് ഞാന്‍ ഒന്ന് കൂടി ചോദിച്ചു.. "എന്താ തനിക്കു പറ്റിയെ??"


അവള്‍: (വിതുമ്പിക്കൊണ്ട്)" എന്‍റെ.. എന്‍റെ മകള്‍.. അവള്‍ ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലില്‍ ആണ്.. അവള്‍ക്കു വേണ്ട മരുന്ന് വാങ്ങാന്‍ ഇറങ്ങിയതാണ് ഞാന്‍.. "


ഞാന്‍: "നിങ്ങളുടെ ഭര്‍ത്താവ്.. ?"


അവള്‍ മറുപടി പറഞ്ഞില്ല.. തൂവലക്ക് പിന്നില്‍ മുഖം മറച്ചു.. എന്‍റെ കണ്ണുകള്‍ നേര്‍ത്ത ചിത്രപ്പണികളുള്ള അവളുടെ വെളുത്ത സാരിയില്‍ ഉടക്കി.. 


ഞാന്‍: "സോറി.. ക്ഷമിക്കണം.. ഞാന്‍ അറിയാതെ.. "

അവള്‍ ഒന്നും മിണ്ടിയില്ല... 


ഞാന്‍: "മരുന്ന് അവിടെ നിന്നും വാങ്ങാമായിരുന്നല്ലോ.. ആശുപത്രിയില്‍ നിന്നും ഇതിന്റെ എതിര്‍ ദിശയില്‍ പോയിരുന്നേല്‍ അവിടെ ഒരു കടയുണ്ട്. അവിടുന്ന് വാങ്ങുന്നതായിരുന്നെനെ  എളുപ്പം.. "

അവള്‍: "എനിക്ക് വേണ്ടിയിരുന്ന മൂന്നു മരുന്നുകളില്‍ ഒന്ന് അവിടെ ഉണ്ടായിരുന്നില്ല.. പിന്നെ ഇവിടെ ഒന്ന് രണ്ടു പരിചയക്കാരില്‍ നിന്നും ഒരല്പം കാശും വാങ്ങണമായിരുന്നു.. മരുന്ന് മേടിച്ചു.. പക്ഷെ കാശ് കിട്ടീല.. (അവള്‍ കണ്ണുകള്‍ തൂവാലയില്‍ തുടച്ചു..) .. അവിടുന്ന് തിരിച്ചു വരുമ്പോള്‍, ഒരു ഓട്ടോക്കാരന്‍ ഈ വഴിയിലൂടെ കൊണ്ട് വന്നു.. ഒരല്പം കഴിഞ്ഞപ്പോള്‍ അത് നിന്നു..ടയര്‍ പൊട്ടിയതാണ്.. ഞാന്‍ എന്‍റെ അവസ്ഥ അയാളോട് പറഞ്ഞു.. അയാള്‍ എന്നെ അത് വഴി വന്ന ഒരു കാറില്‍ കയറ്റി വിട്ടു.. ആ കാറില്‍ രണ്ടു പേരുണ്ടായിരുന്നു.. ഈ വഴിയിലെത്തിയപ്പോള്‍ അവര്‍ എന്നോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി.. എന്നെ തൊടാനും കയ്യില്‍ കയറി പിടിക്കാനും.. ഞാന്‍ വാതില്‍ തുറന്നു പുറത്തു ചാടി.. ഇത് അങ്ങനെ പറ്റിയതാണ്.. (അവള്‍ തന്‍റെ സാരിയിലേക്ക് ചൂണ്ടിക്കാണിച്ചു.. )  അവര്‍ നിര്‍ത്താതെ പോയി.. "

ഞാന്‍: "പിന്നെ നീ എന്ത് ധൈര്യത്തിലാ എന്‍റെ വണ്ടിയില്‍ കയറിയത്? "(ഞാന്‍ എന്‍റെ മനസ്സിലൂടെ, ഇവളെ കണ്ടപ്പോള്‍ കടന്നു പോയ ചിന്തകളെ പറ്റി ആലോചിക്കുകയായിരുന്നു... "ചെയ്.. " എന്നെ പറ്റി എനിക്ക് പുച്ഛം  തോന്നി.. പക്ഷെ ഞാന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലല്ലോ എന്ന് ഞാന്‍ എന്നെ തന്നെ സമാധാനിപ്പിച്ചു.. )


അവള്‍: "എനിക്ക് മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല.. എനിക്കെങ്ങനെയെങ്കിലും.. ആശുപത്രിയില്‍.. (അവള്‍ വീണ്ടും കരയാന്‍ തുടങ്ങി..).. എന്‍റെ മോള്‍.. അവളവിടെ ഒറ്റക്കാണ്.. "


ഞാന്‍: "ഹേയ് സമാധാനപ്പെടു.. ദാ.. നമ്മള്‍ അവിടെ എത്താറായിരിക്കുന്നു.. കുട്ടി കരയാതിരിക്കൂ.. "


വളവു തിരിഞ്ഞു ആശുപത്രിയുടെ മുന്നിലേക്ക്‌ വണ്ടി വളച്ചു നിര്‍ത്തി.. 


ഞാന്‍: "മരുന്നൊക്കെ കയ്യിലുണ്ടല്ലോ അല്ലെ?? .."

അവള്‍: "ഉണ്ട്.. വളരെ നന്ദിയുണ്ട്.. ഈ ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല.."

പുറത്തിറങ്ങി ആശുപത്രിയിലേക്ക് നടക്കുന്ന അവളെ ഞാന്‍ നോക്കി.. ഒരു നിമിഷം ആലോചിച്ചു.. എന്നിട്ട്.. "ഹേയ്.. കുട്ടി.. ഒരു മിനിറ്റ്.. "

അവള്‍ നിന്നു.. സംശയത്തോടെ ഒരു ചോദ്യഭാവത്തില്‍ എന്നെ നോക്കി..


ഞാന്‍: "കുട്ടീ.. കാശ് കിട്ടിയില്ല എന്നല്ലേ പറഞ്ഞെ.. ദാ ഇതു വെച്ചോളൂ.." എന്‍റെ പേഴ്സില്‍ നിന്നും ഒരു അയ്യായിരം രൂപ ഞാന്‍ അവള്‍ക്കു കൊടുത്തു.. അത് വാങ്ങുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.. അവളുടെ കടപ്പാടും നന്ദിയും എല്ലാം ആ കണ്ണുകളില്‍ കാണാമായിരുന്നു.. അവള്‍ എന്‍റെ കയ്യില്‍ പിടിച്ചു.. അവളുടെ കണ്ണുനീര്‍ എന്‍റെ കൈകള്‍ നനച്ചു.. 


അവള്‍: "ഇത് ഞാന്‍ എങ്ങനെ.. " 


ഞാന്‍: "ഹേയ്.. കുട്ടി പൊയ്ക്കോളൂ.. ഇനി കാണുമ്പോള്‍ തന്നാല്‍ മതി.. പൊയ്ക്കോളൂ .. മകള്‍ കാത്തിരിക്കുന്നുണ്ടാകും.. അവളെ ഇനിയും സങ്കടപ്പെടുത്തണ്ട... എന്‍റെ കാര്‍ഡ്‌ കയ്യില്‍ വെച്ചോളൂ..   "


അവള്‍ നടന്നു നീങ്ങി.. ഞാന്‍ മെല്ലെ വണ്ടിയില്‍ കയറി.. ആ വഴിയിലെ ഈ യാത്ര എന്‍റെ മനസ്സിനെ വല്ലാതെ ഉലച്ചു കഴിഞ്ഞിരുന്നു.. സ്വന്തം മകള്‍ക്ക് വേണ്ടി ബുദ്ധിമുട്ടുന്ന അമ്മ .. അതും ഒരു വിധവ.. അവളോട്‌ ഉള്ളില്‍ അഭിമാനം തോന്നി..  അവളോട്‌ അങ്ങനെ അപമര്യാദയായി പെരുമാറിയ അവന്മാരോട് പുച്ഛം തോന്നി.. ആണുങ്ങള്‍ക്ക് പേരുദോഷം ഉണ്ടാക്കാന്‍ ഇറങ്ങിയവര്‍.. വിക്രമിന്‍റെ അന്നിയനിലെ പോലെ ചെന്ന് ഇവന്മാര്‍ക്ക് വല്ല പണിയും കൊടുക്കാന്‍ തോന്നി.. "വൃത്തികെട്ടവന്മാര്‍.." .. 

donate ചെയ്യുന്ന കാഷില്‍ റ്റാക്സ് റിഡക്ഷന്‍ മാത്രം കണ്ടിരുന്ന എനിക്ക്,  ഇന്ന് അവള്‍ക്കു ആ കാശു കൊടുത്തതില്‍ എന്നോട് തന്നെ അഭിമാനം തോന്നി.. അവളുടെ കണ്ണില്‍ നിന്നും വീണ ആ കണ്ണുനീര്‍..അത് മാത്രം മതി ഞാന്‍ ചെയ്തതിന്‍റെ വലുപ്പം കാണാന്‍ .. ഇന്നത്തെ എന്‍റെ ദിവസം തന്നെ മാറ്റിമറിച്ചിരിക്കുന്നു  വഴിയരുകിലെ ആ അപരിചിത.. അവളുടെ പേരു പോലും ചോദിച്ചില്ല.. ഞാനും വണ്ടിയും സംതൃപ്തിയോടെയും സമാധാനത്തോടെയും വീട്ടിലേക്കു നീങ്ങി.. 

ഇതേ സമയം ആശുപത്രിയുടെ മുന്‍പില്‍.. 


അവള്‍: "ചേട്ടാ.. ഇലഞ്ഞിപ്പാറയിലേക്ക് പോണം.. "


ആട്ടോക്കാരന്‍: "ഇലഞ്ഞിപ്പാറയിലെവിടെ?"


അവള്‍: "ആ ആല്‍മരത്തിന്‍റെ അടുത്ത്.. അഞ്ചു രൂപ കൂടുതല്‍ തരാം.." (കയ്യിലെ കാര്‍ഡ്‌ ഓടയിലേക്കെറിഞ്ഞു അവള്‍ ആട്ടോയില്‍ കയറി)




4 comments:

  1. 5000 കുറെ കൂടിപ്പോയി!!! ഹഹഹ

    ReplyDelete
  2. ഞാന്‍ പഠിപ്പിച്ചു തന്നത് പോലെ നീ എഴുതിയിട്ടുണ്ട് ....... മിടുക്കന്‍ !!!!!!!!!!!

    ReplyDelete
  3. aliyaa.. raghu.. nee last moonnennam ozhichu baakki vaayichu nokku.. last moonnennam kathayaa.. baakkiyaanu sambhavangal... :D

    ReplyDelete