Tuesday, June 15, 2010

ഓര്‍മകളില്‍ നിന്നൊരു പിന്‍വിളി ..

ഇന്നും  വൈകി.. നേരത്തേ എത്തണമെന്ന് അവള്‍ പറഞ്ഞിരുന്നതാ.. പക്ഷെ ഓഫീസിലെ തിരക്കുകളെ പറ്റി അവള്‍ക്കെന്തറിയാം.. രണ്ടു ദിവസം മുമ്പ് മോളോട് "നീയൊരു കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ ആയിട്ട് വേണം ഈ കമ്പ്യൂട്ടര്‍ ശെരിയാക്കാന്‍ " എന്ന് പറഞ്ഞവളല്ലേ.. 

ഹോ എന്നെങ്കിലും ലേറ്റ് ആയാല്‍ അന്നീ പണ്ടാരം പിടിച്ച ബസ്‌ താമസിച്ചേ വരൂ.. ബസ്സില്‍ കയറിയപ്പോഴാണ് ഓര്‍ത്തത്‌, മോള്‍ക്ക്‌ പലഹാരം വാങ്ങാന്‍ മറന്നു... ഇത് പതിവാണ്.. മറവിയല്ല.. പലഹാരം വാങ്ങല്‍.. വീടിനും രണ്ടു സ്റ്റോപ്പ്‌ ഇപ്പുറത്തിറങ്ങണം  .. അവിടം കഴിഞ്ഞങ്ങോട്ടു കടയില്ല.. "ഹോ വരുമ്പോ എല്ലാം കൂടെ ഒന്നിച്ചാണല്ലോ"..  

വിഷമത്തോടെയാണ് സ്റ്റോപ്പില്‍ ഇറങ്ങിയതെങ്കിലും മോളെ ഓര്‍ത്തപ്പോള്‍ മനസ്സില്‍ ചിരി വന്നു.. ഇതും കൊണ്ട് വീട്ടില്‍ എത്തുമ്പോള്‍ ഉള്ള രംഗം മനസ്സില്‍ ഓടി എത്തി.. 
മോള്‍: "അച്ഛാ ... എവിടെ?? "
ഞാന്‍: "എന്ത്? "
മോള്‍: "അച്ഛാ എടുക്കു.. പ്ലീസ്‌.. ഞാന്‍ ഫോണ്‍ ചെയ്തപ്പോ അച്ഛന്‍ പറഞ്ഞു... "
ഞാന്‍: "അയ്യോ.. മറന്നല്ലോ.. പോട്ടെ.. നാളെ തരാം.. നമുക്ക് അമ്മയെ കൊണ്ട് ഇന്ന് പൂരിയും , കറിയും ഉണ്ടാക്കിക്കാം.. ഉം?  "
അമ്മ: "ദേ.. എന്‍റെ വായീന്ന് കേള്‍ക്കരുത്‌.. അച്ഛനും മോളും കൂടെ അങ്ങുണ്ടാക്കിയാല്‍ മതി.. ഞാന്‍ ദോശ ചുട്ടു വെച്ചിട്ടുണ്ട്.. "
പിണങ്ങി പോയി കട്ടിലില്‍ കിടക്കുന്ന മോളുടെ അടുത്ത് കിടന്നു, വാങ്ങിയ പലഹാരം അവളുടെ കയ്യില്‍ വെക്കുമ്പോള്‍ അവള്‍ തിരഞ്ഞു കെട്ടിപ്പിടിച്ചു ഒരുമ്മ തരും.. 


ബ്ലും........


ഛെ... ഇതാണ് പറയുന്നത്.. സ്വപ്നം കണ്ടു നടക്കരുതെന്നു.. മഴയത്തു  തളം കെട്ടിക്കിടന്ന വെള്ളത്തില്‍ ചവിട്ടി.. ഛെ.. ഷൂസും സോക്സും നനഞ്ഞല്ലോ.. നാളെ മീറ്റിങ്ങും ഉണ്ട്..  ഇതിനി ഉണക്കിയെടുക്കണമല്ലോ... ഹും..  കടയെത്തി..

"ചേട്ടാ ... അത് മൂന്നും രണ്ടു വെച്ചെടുത്തോ .. "... "രണ്ടോ? അതെന്താ സാറേ .. ഭാര്യയുമായി പിണങ്ങിയോ? ".. "വാചകമടിക്കാതേ  എടുക്കു ചേട്ടോ.. ".. "(നനഞ്ഞ ഷൂസ് നോക്കി.. ) അല്ലേല്‍ മൂന്നെണ്ണം എടുത്തോ.. " 

സാധനം മേടിച്ചു തിരിഞ്ഞപ്പോഴാണ് ഞാന്‍ അവനെ കണ്ടത്.. ആറു ഏഴു വര്‍ഷമായി ഇവന്റെ ഒരു വിവരവും ഇല്ലായിരുന്നു.. കോളേജില്‍ നിന്നിറങ്ങി ജോലിയില്‍ പ്രവേശിച്ചതിന് ശേഷം ഒരു രണ്ടു വര്‍ഷം തമ്മില്‍ ബന്ധപ്പെട്ടിരുന്നു.. അതിനു ശേഷം.. ഇതാ ഇവിടെ ... ഇപ്പോഴാണ്.. 

"ഡാ.. ".. ചുറ്റും നിന്നവര്‍ തിരിഞ്ഞു നോക്കി.. ഒരു നിമിഷം ഞാന്‍ ആ പഴയ കോളേജ് വിദ്യാര്‍ഥി ആയി.. പക്ഷെ, അവന്‍ തിരിഞ്ഞു നോക്കി.. ഞാന്‍ ഓടി അവന്‍റെ അടുത്തെത്തി.. അവനു എന്നെ പിടികിട്ടിയില്ല എന്ന് തോന്നുന്നു.. "മനസ്സിലായില്ല" എന്ന ഭാവത്തോടെ അവന്‍ എന്‍റെ നേരെ നോക്കി.. 


"അളിയാ.. മനസ്സിലായില്ലേ?? ഇത് ഞാനാടാ ഞാന്‍.. ".. "ആങ്ങ്‌ .. (മുഖത്ത് പരിചയ ഭാവം വന്നു..) ".. 
ഞാന്‍: "എന്നാ ഉണ്ടെടാ വിശേഷം.. എത്ര നാളായി കണ്ടിട്ട്.. ഇടക്കൊന്നു വിളിക്കരുതോ???  ഞാന്‍ പി.ജി ക്ക് കയറിയ ആ രണ്ടു വര്‍ഷം കൊണ്ട് എനിക്ക് എല്ലാരും ആയുള്ള കണക്ഷന്‍ വിട്ടു.. നിന്‍റെ കയ്യില്‍ എന്‍റെ വീട്ടിലെ  നമ്പര്‍ ഇല്ലായിരുന്നോ.. വിളിക്കരുതായിരുന്നോ?? (ഞാന്‍ ആ പഴയ വായാടി ആകുകയായിരുന്നു..) നീയെന്താ ഇവിടെ?? ".. കയ്യിലെ പൊതി കണ്ടു , "നീയും പലഹാരം വാങ്ങാന്‍ വന്നതാണോ? ഇതാണളിയാ യാദൃശ്ചികത എന്ന് പറയുന്നത്.. അല്ലേല്‍ ഇന്ന് ഇറങ്ങാന്‍ വൈകാനും.. പലഹാരം വാങ്ങാന്‍ മറക്കാനും..  അല്ല നീ എന്താ ഒന്നും മിണ്ടാത്തേ?? നീ എന്ത് ചെയ്യുന്നു?? ഇവിടെ എവിടെ?? "


അവന്‍: "സുഖമാണളിയാ.. നിന്നെ ഇവിടെ കാണും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.. ഞാന്‍ ഇവിടെ അടുത്ത് ഒരു കോളേജില്‍ അധ്യാപകന്‍ ആണ്... ഗസ്റ്റ് ലെക്ച്ചറര്‍.. "


ഞാന്‍: "ലെക്ച്ചററാ... നീയോ?? അപ്പൊ പുറത്തു പോണം... അറിയപ്പെടുന്ന ബിസിനസ്‌ മാന്‍ ആകണം.. കാശ് സമ്പാദിക്കണം.. ഇതൊക്കെ?? ഇതൊക്കെയായിരുന്നല്ലോ നിന്‍റെ ജീവിതാഭിലാഷങ്ങള്‍.. ഇതൊരു സര്‍പ്രൈസ് ആയിപ്പോയല്ലോ.. ഞാന്‍ നീ വല്ല പുറം രാജ്യത്തുമായിരിക്കും എന്നാണ് കരുതിയിരുന്നത്.. നീ ഇത്ര അടുത്തുണ്ടെന്നു ഞാന്‍ അറിഞ്ഞില്ല.."


അവന്‍: "നീ കല്യാണം കഴിചിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.. അളിയാ.. കുടുംബ ജീവിതത്തെക്കാള്‍ വലുത് എന്തുണ്ട്.. അക്കാലത്ത് ഒരു വാശിയായിരുന്നു.. സ്ഥാനമാനങ്ങള്‍ തേടിയുള്ള അലച്ചില്‍.. വെട്ടിപ്പിടിക്കാനുള്ള ഒരു വെറിയായിരുന്നു.. എന്നാല്‍ ജീവിതത്തില്‍ ഇതിനൊന്നും ഒരു സ്ഥാനവുമില്ലെന്ന് എനിക്ക് മനസ്സിലായെടാ .. ഞാന്‍ കമ്പനിയുടെ മാനേജിംഗ് ഡായറക്ടര്‍ ആയപ്പോള്‍ ഞാന്‍ കരുതി ഇതിലും കൂടുതല്‍ ഞാന്‍ ഒരിക്കലും സന്തോഷിക്കില്ല എന്ന്.. എന്നാല്‍ നിനക്കറിയോ? എന്‍റെ ഭാര്യ ഞങ്ങടെ മോളെ പ്രസവിച്ച ആ ദിവസം.. അവളെന്റെ കയില്‍ പിടിച്ചപ്പോ ഞാന്‍ അനുഭവിച്ച ആ സന്തോഷം.. അന്ന് തിരച്ചറിഞ്ഞു.. എനിക്ക് ഇനി ജീവിക്കേണ്ടത് ഇതിനു വേണ്ടിയാണ്.. അവരുടെ സന്തോഷത്തിനു വേണ്ടി..  "


ഞാന്‍: "എന്തൊന്നളിയാ.. തത്വം പറയുന്നോടെ?? നീ ആളാകെ മാറിപ്പോയി.. എന്‍റെ സ്ഥിതിയും ഇതൊക്കെ  തന്നെ.. വീട്ടില്‍ ഒരു കാന്താരിയുണ്ട്.. ഇത് അവള്‍ക്കാ.. നീ എന്നും ഇവിടുന്നാണോ വാങ്ങുന്നെ?? എങ്കില്‍ പറ.. ഞാന്‍ ഇവിടിറങ്ങാം എന്നും .. "


അവന്‍: "ഇവിടുന്നാണ്‌.. എന്നും "


ഞാന്‍: "എന്നും വാങ്ങാന്‍ വരോ? എങ്കില്‍ ഞാന്‍ ഭാര്യയോടു വല്ല പുളുവുമടിച്ചു ഈ സമയമാക്കാം രാത്രി.. മോള്‍ക്കും എന്നും വാങ്ങിക്കൊണ്ടു പോയില്ലേല്‍ പരിഭവമാ.. അവള്‍ സങ്കടപ്പെട്ടാല്‍ എനിക്ക് സഹിക്കില്ല.. അതാ.. ഈ സമയത്ത് ഇവിടിറങ്ങി..  വീട് കുറച്ചു അപ്പുറത്താണ്.."


അവന്‍: "ഇവിടെയും അത് തന്നെ.. വാങ്ങിയില്ലേല്‍ പരിഭവപ്പെടും.. മോള്‍ കരഞ്ഞാല്‍ എനിക്കും സഹിക്കില്ല.. വേറാര്‍ക്ക് വേണ്ടിയാടാ നമ്മള്‍.. പണ്ടൊരിക്കല്‍ അവള്‍ അമ്മേടെ കൂടെ അവളുടെ വീട്ടിലേക്ക് പോകാന്‍ നില്‍ക്കുവായിരുന്നു.. അന്ന് ഞാനാ കമ്പനിയില്‍ തന്നായിരുന്നു.. ഇറങ്ങാന്‍ വൈകി.. ഞാന്‍ വന്നിട്ടേ പോകൂ എന്ന് വാശി പിടിച്ചു അവള്‍ നില്‍ക്കുവായിരുന്നു.. തിരക്കില്‍ ഞാന്‍ വാങ്ങാന്‍ മറന്നു.. അന്ന് അവള്‍ കരഞ്ഞത് ഇന്നും എന്‍റെ കണ്‍ മുമ്പില്‍ ഉണ്ട്.. പിന്നെ മുടക്കീട്ടില്ല.. ആങ്ങ്‌ .. ഞാന്‍ ഇനി ഇടത്തെക്കാണ്.. "

ഞാന്‍: "അളിയാ.. ഞാന്‍ നോക്കട്ടെ.. നാളെയും ഈ സമയതാക്കാം.. നിന്‍റെ നമ്പര്‍.. "


അവന്‍: "ഞാന്‍ മൊബൈല്‍ ഉപയോഗം നിര്‍ത്തി.. നാളെ കാണാം.. അല്ലേല്‍ ഇത് പോലെ അവിചാരിതമായി കണ്ടുമുട്ടാം.. അതിനുമുണ്ടല്ലോ.. ഒരു സുഖം.. മോളോട് എന്‍റെ അന്വേഷണം അറിയിച്ചേക്കൂ... "


വീട്ടിലേക്ക് നടക്കുന്ന വഴി ഞാന്‍ ഞങ്ങളുടെ കോളേജ് സുഹൃത്തിനെ വിളിച്ചു.. ഇവനെ കണ്ടു കിട്ടിയ വിവരം അറിയിക്കണമല്ലോ.. 


"അളിയാ.. ഞാനാ.. ".. 

"എന്തെടെ .. ഈ സമയത്ത്.. തിന്നാനും സമ്മതിക്കൂലേ...? വല്ലപ്പോഴുമാണ് പിള്ളേര് ഉറങ്ങുന്നതിനു മുമ്പ് എത്തുന്നെ.. ".. 

"നീ തിന്നോണ്ടിരുന്നോ.. ഡാ.. ഞാന്‍ അവനെ കണ്ടെടാ.. ".. 

"ഓഹോ.. നീ ഇപ്പോഴാണോ അവനെ കാണുന്നെ.. അവന്‍ നിന്‍റെ വീട്ടിന്റെ അടുത്തല്ലേ.. അവനിപ്പോ അവിടുത്തെ കോളേജില്‍ അല്ലെ.. .. ".. 

"ങേ?........  അത്.. ഞാന്‍.. ഇല്ല.. ഞാന്‍ അറിഞ്ഞില്ല.. നീയെങ്ങനെ അറിഞ്ഞു.. അവന്‍ കോളേജില്‍ ആണെന്ന്..  ".. 

"അവന്‍ അവന്‍റെ ഭാര്യയും മോളും മരിച്ചതിനു ശേഷം കോളേജില്‍ പടിപ്പിക്കുവല്ലേ.. "


"വാട്ട്!!!!!.... കം ഓണ്‍ ...............‍.. അവനിപ്പോ അവന്‍റെ മോള്‍ക്ക്‌ പലഹാരം വാങ്ങിക്കൊണ്ടു പോകുന്നത് ഞാന്‍ കണ്ടതല്ലേ.. ".. 

"അതൊന്നും എനിക്കറിയില്ല.. പക്ഷെ ഇത് സത്യമാ. അവനാ കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്താ.. അവന്‍റെ ഭാര്യയും മോളും കൂടെ അവന്‍റെ ഭാര്യേടെ വീട്ടില്‍ പോകുന്ന വഴിക്ക് ആക്സിഡന്റായിരുന്നു .. പിന്നീട് ഒരുപാട് നാള്‍ അവന്‍റെ ഒരു വിവരോം ഇല്ലായിരുന്നു.. പിന്നീടാണ് അറിഞ്ഞത്... ഗസ്റ്റ് ലക്ചറര്‍ ആണെന്ന്.. വിധിയാടെ.. അല്ലേല്‍ ഇങ്ങനെ.. അത് ഇത്ര ചെറുപ്പത്തില്‍.. ".. 


ഒന്നും പറയാന്‍ തോന്നിയില്ല.. "ഹും.. ശേരിയെടാ...".. വീട്ടില്‍ എത്തി മോളുടെ മുഖം കണ്ടപ്പോള്‍ അവന്‍റെ മുഖമാണ് ഓര്‍മ വന്നത്.. മകള്‍ക്ക് പലഹാരവുമായി പോകുന്ന അവന്‍റെ മുഖം.. മുഖത്ത് ഒഴുകിയിരുന്ന വിയര്‍പ്പില്‍ ഒളിച്ചിരുന്ന കണ്ണീര്‍ അവര്‍ കണ്ടോ ആവോ.... 

7 comments:

  1. Touching post. Kudos man. I wanted to reply in Malayalam, but no software. Nalla Bhasha.......

    ReplyDelete
  2. nice one.. touching... we will realize the value of certain things only after losing it... you covered that part man...

    ReplyDelete
  3. amazing anna....i luvd it!!! nd sure i wil tel evry1 2 read it!!! :)......keep writing .....keep :)ing!!!

    ReplyDelete
  4. Really touching..ippolanu nine patty orabhimanam thonunne:)cherukan thirakatha ezhuthan padichallo..

    ReplyDelete
  5. ninakku ithrayum talent undennu kandal parayilla ketto ;)

    ReplyDelete